Monday, February 16, 2009

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു .


ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശജനകമാണ് . കടുത്ത സാമ്പത്തികമാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങളില്‍ നിന്ന് തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത് .എന്നാല്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.
ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില് അകപ്പെട്ടപ്പോള് നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള് ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില് കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില് വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല് പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില് ലേലംചെയ്തു വിറ്റിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില് കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില് വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന് പ്രൊട്ടക്ഷന് ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന് സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല് ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില് ചോദിച്ചപ്പോള് കേന്ദ്ര പ്രവാസിമന്ത്രി പറഞ്ഞത് ഫയലുകള് പഠിക്കുകയാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല. ലോകത്തില് ഏറ്റവും കൂടുതല് പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന് ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള് ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള് പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത് സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല് നായനാര് കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്.
നാരായണന്‍ വെളിയംകോട്.

Tuesday, February 10, 2009

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി

നവ കേരള മാര്‍ച്ചിന്റെ പ്രസക്തി





'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 2 ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവകരമായ പല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന കാലം കൂടിയാണിത്.

മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന പ്രചരണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ആഗോള മുതലാളിത്ത പ്രതിസന്ധി വ്യാപകമായിരിക്കുന്നത്. ഇത് മുതലാളിത്തത്തെ സംബന്ധിച്ചുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണ് എന്നതിന് അടിവരയിടുന്നു. ഇടവിട്ടുള്ള സാമ്പത്തിക കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സോഷ്യലിസ്റ് വ്യവസ്ഥയ്ക്കകത്ത് മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ. മാര്‍ക്സിന്റെ ഈ ശാസ്ത്രീയ ചിന്ത ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ വായിക്കപ്പെടുന്ന നില ലോകത്താകമാനം ഉണ്ടായിരിക്കുകയാണ്. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, മുതലാളിത്തം വികസിക്കുമ്പോള്‍ മാര്‍ക്സിസം കാലഹരണപ്പെടുകയല്ല ഉണ്ടായത്. മറിച്ച്, കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത് ശരിവയ്ക്കുകയാണ്.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ് വ്യവസ്ഥയെ തകിടം മറിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശക്തമായി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളിലും സോവിയറ്റ് റഷ്യയോട് സൌഹൃദം പുലര്‍ത്തുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യം വെച്ച് ലോകത്തെങ്ങും ഭീകരവാദപ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്ന നയത്തിലേക്ക് അമേരിക്ക നീങ്ങി. ഇതിന്റെ ഫലമായി സാര്‍വദേശീയമായി ഭീകരവാദപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നേരിട്ട് കടന്നുകയറാനുള്ള പദ്ധതികള്‍ ആയുധശക്തിയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള മേല്‍ക്കൈയും ഉപയോഗിച്ച് അമേരിക്ക നടപ്പിലാക്കി. ഇത് ലോകത്ത് സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമായി സന്ധി ചെയ്ത സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ഫാസിസ്റ് രീതിയിലുള്ള നയസമീപനങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത തിരിച്ചടിയായി. ബാബറി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വമ്പിച്ച അരക്ഷിതാവസ്ഥ രൂപപ്പെടുത്തി. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതരത്വത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നയങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനാവൂ. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്.

സംഘപരിവാര്‍ നടത്തുന്ന ഫാസിസ്റ് സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വര്‍ഗീയത ഫലത്തില്‍ ഇത്തരം ശക്തികളെ സഹായിക്കുന്നതിനേ ഇടയാവുകയുള്ളൂ. ഫാസിസത്തിനുള്ള മറുപടി ജനാധിപത്യപരമായ സമൂഹത്തെ ശക്തിപ്പെടുത്തിയും മതേതരത്വത്തെ കൂടുതല്‍ വികസിപ്പിച്ചുമാണ് നല്‍കേണ്ടത്. അല്ലാതെയുള്ള നിലപാടുകള്‍ കൊണ്ട് ഈ ഭവിഷ്യത്ത് പരിഹരിക്കാനാവില്ല. ന്യൂനപക്ഷ വര്‍ഗീയത ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല, ഇരു വര്‍ഗീയതയും പരസ്പര പൂരകമായി വളര്‍ത്തുന്നതിന് ഇടയാക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ലക്ഷ്യം വയ്ക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണ് എന്നത് കേരളത്തിന്റെ അനുഭവങ്ങളില്‍ നിന്നും സ്പഷ്ടമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോധ എക്സ്പ്രസ് തീവെപ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍ ഭീകരവാദ സംഘം തന്നെയാണെന്ന് വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതിലെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലെ ഭീകരാക്രമണം. മറ്റൊരു രാജ്യത്തെ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായ തയ്യാറെടുപ്പോടെ ഒരു സംഘം രാജ്യത്ത് എത്തിയിട്ടും അവ കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പൂര്‍ണ്ണ പരാജയമായിരുന്നു എന്നത് രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമാണ്. വിവിധ തരത്തിലുള്ള ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്ക് രാജ്യം വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവ തടയുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്.

രാജ്യത്ത് സംഘപരിവാര്‍ മതേതരത്വത്തിന് ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമാണെന്ന് ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ രാജ്യത്താകമാനം ബോധ്യപ്പെട്ടതാണ്. വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഭീകരവാദത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും തടയുന്നതിനും യു.പി.എ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് ബോംബെയില്‍ നടന്ന ഭീകരാക്രമണം വ്യക്തമാക്കി. പാകിസ്ഥാനില്‍നിന്ന് സായുധരായി മുന്നോട്ടുവന്ന തീവ്രവാദി സംഘങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിലെ സുരക്ഷാ സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഏറെ ഗൌരവകരമായ പ്രശ്നമാണ്. അതോടൊപ്പംതന്നെ സംഘപരിവാറിന്റെ നരഹത്യകളെ പ്രതിരോധിക്കുന്നതിലും തികഞ്ഞ അലംഭാവമാണ് കോണ്‍ഗ്രസ് കാണിച്ചത്. ഗുജറാത്തിലും ഒറീസ്സയിലും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇവിടങ്ങളിലൊന്നും വംശഹത്യകള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായതുമില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്കൊപ്പിച്ച് നിലപാടുകള്‍ എടുക്കാനാണ് യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബോംബെയിലെ ഭീകരാക്രമണത്തിന്റെ അന്വേഷണം പോലും അമേരിക്കന്‍ ഏജന്‍സി പറയുന്ന രീതിയിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ നയം. ഇന്ത്യയെ അമേരിക്കയുടെ ആശ്രിതനായി വളര്‍ത്തുവാനുള്ള നയങ്ങളാണ് സാമ്പത്തിക-വിദേശ നയങ്ങളിലുള്‍പ്പെടെ പ്രകടമാകുന്നത്. ഇന്ത്യയുടെ വിഖ്യാതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്‍ഷ്വറന്‍സ് മേഖല ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ ഉയര്‍ന്നുവരുന്ന വിദേശനിക്ഷേപത്തിനായുള്ള നിയമങ്ങളും സാമ്രാജ്യത്വ വിധേയത്വത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള വിത്ത് ബില്ലും ഇതിന്റെ തുടര്‍ച്ചയാണ്. ഇറാനെതിരെ ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യ നടത്തിയ വോട്ട് നഗ്നമായ അമേരിക്കന്‍ പാദസേവയായിരുന്നു. സദ്ദാം ഹുസൈന്‍ വധിക്കപ്പെടുന്ന ജനാധിപത്യവിരുദ്ധവും ദാരുണവുമായ നടപടി അമേരിക്ക നടത്തിയിട്ടും അതിനെതിരെ ശബ്ദിക്കാന്‍ പോലും ഇന്ത്യാഗവണ്‍മെന്റിന് കഴിഞ്ഞില്ല. നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്രബന്ധത്തിനും ഇന്ത്യാഗവണ്‍മെന്റ് ഒരുക്കമായിരുന്നില്ല. എന്നാല്‍ പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയംവയ്ക്കുന്ന തരത്തിലാണ് ആണവകരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് എന്ന് കാണാവുന്നതാണ്. അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായി പാര്‍ലമെന്റില്‍ ആണവകരാര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഔന്നിത്യത്തെയും തകര്‍ക്കുന്ന വിധം പണമൊഴുകിയതും രാജ്യത്തിനാകമാനം അപമാനമുണ്ടാക്കിയ കാര്യമാണ്.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയത്. പെന്‍ഷന്‍ പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കവും പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമെല്ലാം തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്. തൊഴിലുറപ്പ് പദ്ധതി പോലുള്ള സംരംഭങ്ങള്‍ രൂപപ്പെടുത്തിയതും ജനപക്ഷത്തുനിന്നുകൊണ് ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൊണ്ടാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന രീതിയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നടപടിയാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. കൊണ്ടാലും പഠിക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് യു.പി.എയുടെ പോക്ക്.

രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്ന നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയശക്തിയെ രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യാരാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനിവാര്യമായിട്ടുള്ളത്. രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താതെ വര്‍ഗീയതയ്ക്കെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ സുപ്രധാനമായ കാര്യമാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുക, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാതിരിക്കുക, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സ്വാശ്രയ വികസനത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ബദല്‍ സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്തുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റെടുക്കാനുള്ള കടമ.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ അത് ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ നയം ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്ന ആഗോളവല്‍ക്കരണ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം അതുകൊണ്ടുതന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ തന്നെ സംസ്ഥാനത്ത് ഇല്ലാതാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളുടെ ഫലമായി ഈ വര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും സാധ്യമായി.

ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണ നയത്തിനു ബദലായി അവയെ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് അവ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഷോപ്പ്സ് & എസ്റാബ്ളിഷ്മെന്റ് നിയമം ഇതിന്റെ മറ്റൊരു തെളിവാണ്. കേരളത്തിലെ ഏഴുലക്ഷത്തോളം വീടുകള്‍ പുതുതായി നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 5000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചിട്ടുള്ളത്. ഇതോടൊപ്പം ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതി ഒരു ജനകീയ സംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമായപ്പോള്‍ അവ പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി.

കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി, വല്ലാര്‍പ്പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐ.ടി മേഖലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധന മേഖലയില്‍ വറുതിയുടെ നാളുകളില്‍ നിന്ന് അവരെ മോചിപ്പിക്കാനും കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് വിമുക്തമായതും ഗുണ്ടാ ആക്രമണങ്ങളില്‍ നിന്ന് നഗരങ്ങളെ സംരക്ഷിക്കാനും ഉതകുന്ന തരത്തില്‍ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറ തന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസം മേഖല ഉള്‍പ്പെടെയുള്ള പുത്തന്‍ വികസന മേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. ഇത്തരത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായുള്ള പോരാട്ടം സംഘടിപ്പിക്കുമ്പോള്‍ തന്നെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ഇടപെടലാണ് പാര്‍ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോളതലത്തില്‍ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാവുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളിലേക്ക് ലോകജനത കൂടുതല്‍ കരുത്തോടെ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. രാജ്യത്ത് ജനപക്ഷത്തുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ വമ്പിച്ച ബഹുജന അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ ജനകീയ ബദലുകള്‍ ഉയര്‍ത്തുകയാണ്. വര്‍ഗീയതയ്ക്കെതിരായി പാര്‍ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മതേതര വിശ്വാസികളുടെ മുഴുവന്‍ അംഗീകാരം നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും അവരെ പിന്‍പറ്റുന്ന പിന്തിരിപ്പന്മാരുടെയും ആവശ്യമാണ്. ആ നിലയിലുള്ള ഇടപെടലുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കമ്യൂണിസ്റ് പാര്‍ടി മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വത്തെയും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബ്ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് ഇവര്‍ വ്യാമോഹിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി രൂപീകൃതമായ കാലം തൊട്ടുതന്നെ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഭരണവര്‍ഗം ചെയ്തിട്ടുണ്ട്. മീറത്ത് ഗൂഢാലോചനക്കേസ് മുതല്‍ ആരംഭിക്കുന്ന പരമ്പര ചരിത്രത്തിലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നത്. എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തായി നിന്നത് അതിനായി ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറായ ജനലക്ഷങ്ങളാണ്. പാര്‍ടിക്കെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിച്ചുകൊണ്ട് പാര്‍ടി മുന്നോട്ടുപോകും.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടും നടക്കുന്ന ഈ മാര്‍ച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സംഭവമായിത്തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനായി മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
പിണറായി വിജയന്‍

Thursday, February 5, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?
ഡോ. തോമസ്‌ ഐസക്‌

ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍ തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാ ഗാന്ധിയുമാണ്‌ പ്രതികള്‍.

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌. എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു. വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌. വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌. അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം. എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്ട്‌? ഏത്‌ കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌. കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌. കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും. നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌. കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌. ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌. മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌. ആരാണ്‌ ഗൂഢാലോചന നടത്തുന്നത്‌? പ്രതിയാര്‌? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍.

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം.

വര്‍ക്കല രാധാകൃഷ്‌ണന്‍ (എം.പി.)

സി.ബി.ഐ.യുടെ ഘടനയെ സംബന്ധിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ അന്വേഷണ ഏജന്‍സി കേന്ദ്രഗവണ്മെന്റിന്റെ ആഭ്യന്തരവകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടര്‍ ആഭ്യന്തരവകുപ്പു നിയമിക്കുന്ന ആളായിരിക്കും. ആഭ്യന്തരവകുപ്പു മന്ത്രിക്ക്‌ നിയമനകാര്യത്തില്‍ പൂര്‍ണമായ അധികാരമുണ്ട്‌. ഡയറക്ടറുടെ നിയമനം പലപ്പോഴും സുതാര്യമല്ല. ഈ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946-ല്‍ നിലവില്‍ വന്ന ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ്‌. ഉദ്യോഗസ്ഥരുടെ സേവന, വേതന വ്യവസ്ഥകള്‍ പൂര്‍ണമായി തീരുമാനിക്കുന്നത്‌ ആഭ്യന്തര വകുപ്പാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്തുള്ള വ്യവസ്ഥകള്‍തുടര്‍ന്നുവരുന്നുവെന്നര്‍ഥം. ഈ പോലീസ്‌ സംഘടനയ്‌ക്ക്‌ സ്വന്തമായി കേസ്‌ എടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ല. കേന്ദ്രഗവണ്മെന്‍േറാ കോടതികളോ നല്‌കുന്നഉത്തരവുകള്‍ വഴി അന്വേഷണച്ചുമതല ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംസ്ഥാന സര്‍ക്കാറുകളുടെ സമ്മതവും ആവശ്യമാണ്‌. സി.ബി.ഐ.യുടെ ഘടനയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും വിശദമായ പരിശോധന നടത്തി സമൂര്‍ത്തമായ ചില നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന്‌ ശുപാര്‍ശചെയ്‌ത്‌ പാര്‍ലമെന്റിന്റെ 'നിയമവും നീതിയും' എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പ്രസ്‌തുത കമ്മിറ്റിയിലെ ഒരംഗമായിരുന്നു ഞാന്‍. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പുറമേ ഡോ. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ 'ദേശീയനയം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍' എന്ന വിഷയത്തെ സംബന്ധിച്ച്‌ ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ജൂലായിയില്‍ അവതരിപ്പിച്ചിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ടില്‍ സി.ബി.ഐ.യുടെ പുനഃസംഘടനയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഗവണ്മന്റ്‌ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌. സംയുക്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ശുപാര്‍ശകളും മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും നടപ്പില്‍ വരുത്താന്‍ യു.പി.എ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും എടുത്തിട്ടില്ല. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിഗമനങ്ങളിലും മാധവമേനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇതിന്റെ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ ആയിരിക്കുന്നതുകൊണ്ട്‌ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്‌. രാഷ്ട്രീയ ഉന്നതങ്ങളില്‍ ഉള്ള അഴിമതി അന്വേഷണങ്ങള്‍ നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല. ബോഫോഴ്‌സ്‌ കേസന്വേഷണം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌. രാഷ്ട്രീയ ഇടപെടല്‍ കൊണ്ട്‌ മാത്രമാണ്‌ ബോഫോഴ്‌സ്‌ കേസന്വേഷണം സി.ബി.ഐ.ക്ക്‌ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്‌. സി.ബി.ഐ. രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ട്‌ ബലിയാടായി ഇന്നും അവശേഷിക്കുന്നു. ഗുരുതരമായ പല അഴിമതി ആരോപണങ്ങളിലും നിര്‍ഭയമായും നീതിപൂര്‍വമായും അന്വേഷണം നടക്കാറില്ല. ബോഫോഴ്‌സ്‌ കേസിലെ സ്വാധീനം പോലെത്തന്നെ ലാവലിന്‍ കേസിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന ശക്തമായ വിശ്വാസം പുലരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. സി.ബി.ഐ. ഡയറക്ടറുടെ നിഷേധം കൊണ്ടു മാത്രം രാഷ്ട്രീയ ഇടപെടല്‍ ഇല്ല എന്ന്‌ സങ്കല്‌പിക്കാനാകില്ല. അന്വേഷണ ഏജന്‍സി നിര്‍ഭയമായും നിഷ്‌പക്ഷമായും അന്വേഷണച്ചുമതല നിര്‍വഹിക്കുന്നു എന്ന്‌ അവകാശപ്പെട്ടതുകൊണ്ടുമാത്രം പോരാ, അതു ജനങ്ങള്‍ക്ക്‌ ബോധ്യമാകുകകൂടി വേണം. അതുകൊണ്ടു തന്നെയാണ്‌ മാധവമേനോന്‍ കമ്മിറ്റിയും നീതിയും നിര്‍വഹണവും എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയും സി.ബി.ഐ. യുടെ ഘടനയിലും ഭാവി പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തുന്നതിനു വ്യക്തമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച്‌ എ ഏ്‌മില ്‌ശ ിഹൗഹൃമാ ഖുീറഹരവ നെ നിയമിക്കണമെന്ന്‌ ശുപാര്‍ശ ചെയ്യുന്നു. പ്രസ്‌തുത ബോര്‍ഡ്‌ ഇലക്ഷന്‍ കമ്മീഷന്റെയോ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയോ മാതൃകയില്‍ സ്റ്റാറ്റിയൂട്ടറി അധികാരമുള്ള സ്ഥാപനമായിരിക്കണം. ഈ ബോര്‍ഡിന്റെ ചുമതലയിലാകണം സി.ബി.ഐ. ഡയറക്ടര്‍മാരുടെയും മറ്റും നിയമന, സേവന, വേതന വ്യവസ്ഥകള്‍. അന്വേഷണ ഏജന്‍സി പരിശീലനം നേടിയ പ്രൊഫഷണല്‍ സംഘടനയാക്കി മാറ്റണം. നിയമനത്തിലും പ്രവര്‍ത്തനത്തിലും സുതാര്യത ഉറപ്പു വരുത്തണം. രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയാത്ത സ്ഥിതി നിയമനിര്‍മാണം വഴി നടപ്പില്‍ വരുത്തണം. നിലവിലുള്ള സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനു സി.ബി.ഐ.യുടെ മേല്‍ നല്‌കിയിട്ടുള്ള മേല്‍നോട്ടം വളരെ പരിമിതമാണ്‌. രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഇന്നത്തെ സംവിധാനത്തിന്‌ ഉയരാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വ്യക്തമായ ധാരണ നല്‌കുന്ന നിലയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‌കുന്നതും വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. സി.ബി.ഐ. പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ കേന്ദ്രത്തില്‍ ബഹുകക്ഷി ഭരണവും സംസ്ഥാനങ്ങളില്‍ അതിന്റെ ആവര്‍ത്തനവും സ്വാഭാവികമാണ്‌. കേന്ദ്രത്തില്‍ ഭരണകക്ഷിയും സംസ്ഥാനങ്ങളില്‍ പ്രസ്‌തുത കക്ഷി പ്രതിപക്ഷത്തും ആവാം. പൊതുതിരഞ്ഞെടുപ്പുവേളകളില്‍ സി.ബി.ഐ. പോലുള്ള കുറ്റാന്വേഷണ ഏജന്‍സിയെ കരുവാക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക്‌ സ്വാധീനം ചെലുത്താനുള്ള സാധ്യത നിലനി'ുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. ബഹു കക്ഷി ഭരണസമ്പ്രദായം നിലനി'ുന്ന അവസ്ഥയില്‍ കുറ്റാന്വേഷണം നിഷ്‌പക്ഷവും നിര്‍ഭയവും നീതിപൂര്‍വവുമായിരിക്കണം. അതുകൊണ്ട്‌ പുതുതായി നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍, സി.ബി.ഐ. തുടങ്ങിയ കേന്ദ്രീയ അന്വേഷണ ഏജന്‍സികളെ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി ബോഡി ആക്കുന്നതിന്‌ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ത്തന്നെ വേണ്ട നടപടികള്‍ എടുക്കേണ്ടതാണ്‌. വര്‍ഷങ്ങളായി അന്വേഷണം തുടരുന്ന ലാവലിന്‍ കേസില്‍ ഉടനെ ഒരു താത്‌കാലിക റിപ്പോര്‍ട്ട്‌ നല്‌കുന്നതുവഴി രാഷ്ട്രീയ സ്വാധീനം മൂലമാണെന്നു ധരിക്കാന്‍ ഇട നല്‌കുന്ന നടപടിക്രമങ്ങളാണ്‌ സി.ബി.ഐ.യുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ക്രിമിനല്‍ നടപടി നിയമം 161, 162, 164 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച്‌ അന്വേഷണം തുടരുമ്പോള്‍ അവസാന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നത്‌ വ്യക്തമാണ്‌. ഗൂഢാലോചനക്കുറ്റത്തില്‍ വിദേശപങ്കാളിത്തം കൂടി ഉള്ളതുകൊണ്ട്‌ തെളിവുശേഖരിക്കാന്‍ സമയം വേണ്ടിവരും. ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട്‌ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനി'ുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്‌. ഒരു പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയുടെ അത്യുന്നതനായ നേതാവിനെ അടിസ്ഥാനമില്ലാതെ പ്രതിസ്ഥാനത്തു ചേര്‍ത്ത്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‌കുന്നത്‌ രാഷ്ട്രീയഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടും എന്നത്‌ ഉറപ്പാണ്‌. നിയമാനുസൃതം അവസാന റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യ റിപ്പോര്‍ട്ടില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളവരെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയോ കൂടുതല്‍പ്പേരെ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്‌. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച്‌ അവസാന റിപ്പോര്‍ട്ട്‌ നല്‌കാവുന്നതാണല്ലോ. ക്രമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പായി അടിസ്ഥാനമില്ലാതെ രാഷ്ട്രീയനേതാവിനെ പ്രതിസ്ഥാനത്തു ചേര്‍ത്താല്‍ ഭരണകക്ഷിക്കു ലഭിക്കുന്ന നേട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പണത്തില്‍ ഉണ്ടാവുകയില്ല എന്ന വസ്‌തുത ഏവര്‍ക്കും അറിവുള്ളതാണ്‌. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വിശ്വസിക്കാന്‍ ഇടനല്‌കുന്നു. സി.ബി.ഐ. ഭരണകക്ഷിയുടെ ഉപകരണമായി അധഃപതിക്കുന്നു എന്ന ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. എന്ന അന്വേഷണ ഏജന്‍സി ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി മാറണം. അതിനുള്ള സത്വര നടപടികളാണ്‌ വേണ്ടത്‌. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ അടിയന്തര നിയമനിര്‍മാണം ആവശ്യമാണ്‌.

86 കോടി എവിടെപ്പോയി

86 കോടി എവിടെപ്പോയി വികസനപക്ഷം........... ഡോ. തോമസ്‌ ഐസക്‌


കഴിഞ്ഞദിവസം മാതൃഭൂമിയില്‍വന്ന എന്റെ ലേഖനത്തെത്തുടര്‍ന്ന്‌ ഒട്ടനവധി വായനക്കാര്‍ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. അഭിനന്ദനങ്ങളോടൊപ്പം പലര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ''സാമൂഹ്യ നന്‍മയ്‌ക്കായുള്ള വിദേശ ധനസഹായം 40 കോടി തരാമെന്നേറ്റത്‌ 98 കോടിയായി പിണറായി വിജയന്‍ ഉയര്‍ത്തി എന്നു പറഞ്ഞല്ലോ. അതില്‍ 12 കോടിയല്ലേ കിട്ടിയുള്ളൂ. ബാക്കി 86 കോടി രൂപ എവിടെപ്പോയി?'' ഉത്തരം ലളിതമാണ്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായംകൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌. ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌. 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌. ഈയൊരുകാര്യംമതി ക്യാന്‍സര്‍ സെന്റര്‍ നവീകരണ പദ്ധതി കരാറുകളുടെ ഭാഗമല്ലെന്നും കാനഡയില്‍നിന്നുള്ള വിദേശ ധനസഹായ പരിപാടിയുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണ കരാറിന്റെ ഭാഗമാക്കിയില്ല എന്നുള്ള വിമര്‍ശനം ഇതോടെ അടിസ്ഥാനരഹിതമാണെന്നു വരുന്നു. എന്നാല്‍ അപ്പോഴും മറ്റൊരുചോദ്യം അവശേഷിക്കുന്നു. നവീകരണക്കരാറിന്റെ ഭാഗമായിട്ടല്ലെങ്കിലും ഒരു 'ബൈന്റിങ്‌ എഗ്രിമെന്റ്‌ ' അതായത്‌ നിയമപ്രാബല്യമുള്ള ഒരു കരാര്‍ ഉണ്ടാക്കേണ്ടിയിരുന്നില്ലേ? അതിനുപകരം ധാരണാപത്രംമാത്രം ഒപ്പിട്ടത്‌ ശരിയായോ? ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്‌ 180 ദിവസത്തിനുള്ളില്‍ ഔപചാരികമായ കരാറുണ്ടാക്കാമെന്നാണ്‌. എന്നാല്‍ പ്രോജക്‌ടിന്‌ അവസാനരൂപം നല്‍കാന്‍ വൈകി, കരാറും നീണ്ടു. പക്ഷേ, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരുകാര്യം ഉറപ്പാക്കി. എല്ലാ 180-ാം ദിവസവും ധാരണാപത്രം പുതുക്കിക്കൊണ്ടിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു ഔപചാരിക കരാറായി മാറാതിരുന്നതിന്‌ ഒരു കാരണം ലാവലിന്‍ അയച്ചുതന്ന കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം സമാഹരിച്ചുനല്‍കുന്നതിന്‌ 'എല്ലാ ന്യായമായ പരിശ്രമവും ചെയ്യാമെന്നേ' ഉണ്ടായിരുന്നുള്ളൂ. 'ലഭ്യമാക്കും' എന്നുള്ള തീര്‍ച്ച ഉണ്ടായിരുന്നില്ല. അതുവേണമെന്ന്‌ നമ്മള്‍ ശഠിച്ചു. ഇതിന്‌ ലാവലിന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവില്ല എന്നായിരുന്നു അവരുടെ നിലപാട്‌. യു.ഡി.എഫ്‌ ഭരണകാലത്ത്‌ കരാറുണ്ടായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ മലബാറിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള 30 കോടി രൂപയുടെ ഗ്രാന്റുണ്ടായിരുന്നു എന്നായിരുന്നു വെപ്പ്‌. ഈ 30 കോടി രൂപ വൈദ്യുതി ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല എന്ന്‌ സി എ.ജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ലാവലിനെഴുതി. ഇതിന്റെ മറുപടി 2005 മാര്‍ച്ച്‌ 15ന്‌ വന്നു. 'ഗ്രാന്റിനുവേണ്ടി ഒരു പ്രത്യേക ധാരണാപത്രം ഇല്ലായിരുന്നു. എല്ലാ ഉഭയകക്ഷി വിദേശ ധനസഹായങ്ങളും നല്‍കുന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വകുപ്പുമായി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ ഇന്ത്യയും കാനഡയുമായി ഉണ്ടാക്കിയ 3.6കോടി കനേഡിയന്‍ ഡോളര്‍ ചെലവാകാതെ ബാക്കിയുള്ള പണം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗ്രാന്റായി ഉപയോഗിക്കാം... സിഡ (കനേഡിയന്‍ വിദേശ സഹായ ഏജന്‍സി)യുടെ ഗ്രാന്റുകളെല്ലാം സേവനങ്ങളോ ഉപകരണങ്ങളോ ആയിട്ടാണ്‌ നല്‍കുക. ഒരിക്കലും കാശായി നല്‍കാറില്ല. നടപ്പാക്കുന്ന ഏജന്‍സിവഴി ചാനലൈസ്‌ ചെയ്യുകയാണ്‌ പതിവ്‌. വൈദ്യുതിബോര്‍ഡിന്‌ നേരിട്ട്‌ പണം കൈമാറുന്നതിന്‌ ഒരു ധാരണയോ കരാറോ ഇല്ല.' ഇതായിരുന്നു ലാവലിന്റെ നിലപാട്‌. തങ്ങളുടെ വാണിജ്യ താത്‌പര്യം പൊതുവായി പ്രോഹത്സഹിപ്പിക്കുന്നതിന്‌ കാനഡ അന്യഥാ നല്‍കിവരുന്ന വിദേശ സഹായ സൗജന്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റിന്റെ കാര്യത്തില്‍ തര്‍ക്കംമൂലം ധാരണാപത്രം എഗ്രിമെന്റായി മാറിയില്ല. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ എം.ഒ.യുതന്നെ ലാപ്‌സാകാന്‍ അനുവദിക്കുകയും ചെയ്‌തു. എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഇതില്‍ യു.ഡി.എഫിന്റെ കാലത്ത്‌ നിര്‍മാണം പൂര്‍ത്തിയായത്‌ ഒരു ബ്ലഡ്‌ ബാങ്കിന്‍േറതു മാത്രമാണ്‌. ധാരണാപത്രം ലാപ്‌സായെങ്കിലും ധാരണയനുസരിച്ച്‌ ക്യാന്‍സര്‍ ആസ്‌പത്രിക്ക്‌ വിദേശ സഹായം സമാഹരിച്ച്‌ ലഭ്യമാക്കാമെന്ന്‌ അവര്‍ യു.ഡി.എഫ്‌. സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു. പക്ഷേ, ഒരുകാര്യം അവര്‍ ആവശ്യപ്പെട്ടു. ചെയ്‌തിടത്തോളം കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഒരു കത്ത്‌ അയച്ചുകൊടുക്കണം എന്നവര്‍ മുഖ്യമന്ത്രിക്കുതന്നെ എഴുതി. ആസ്‌പത്രി സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പണം സമാഹരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതുകൊണ്ടാണ്‌ അവരിതാവശ്യപ്പെട്ടത്‌. എം.ഒ.യു. ലാപ്‌സാക്കി എന്നു മാത്രമല്ല ചെയ്‌തകാര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌കൂടി നല്‍കുന്നതിന്‌ തയ്യാറാകാതെ നിരുത്തരവാദപരമായ നിലപാടാണ്‌ യു.ഡി.എഫ്‌ . സര്‍ക്കാര്‍ കൈക്കൊണ്ടത്‌. ആര്യാടന്‍ മന്ത്രിയായപ്പോഴാണ്‌ ഗ്രാന്റ്‌ വാങ്ങുന്നതിന്‌ ഊര്‍ജിതമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്‌. അപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിദേശസഹായ ഉഭയകക്ഷി കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇന്ത്യ ഇന്ന്‌ ചില പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും വിദേശ സ്ഥാപനങ്ങളില്‍നിന്നും മാത്രമേ സഹായം സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട്‌ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന്‌ ഹൈക്കമ്മീഷണര്‍തന്നെ കേരള സര്‍ക്കാരിനെ അറിയിച്ചു. കരാറുണ്ടായിരുന്നില്ലെങ്കിലും ആസ്‌പത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ ലാവലിന്‍ പിന്നീട്‌ എന്തുകൊണ്ട്‌ ഉത്സാഹം കാണിച്ചില്ല എന്നൊരു ചോദ്യമുണ്ട്‌. എന്റെ അഭിപ്രായം പറയാം. ഒരു കാരണം പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ കാനഡ ഇന്ത്യയ്‌ക്കുള്ള വിദേശ സഹായം നിര്‍ത്തിവെച്ചതാണ്‌. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമതൊരു കാര്യമുണ്ട്‌. യു.ഡി.എഫ്‌ തുടങ്ങിവെച്ച നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ എം.ഒ.യു റൂട്ടില്‍ കരാറുണ്ടാക്കില്ല എന്ന നയപരമായ നിലപാടായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍േറത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി എം.ഒ.യു റൂട്ടില്‍ ലാവലിനാണല്ലോ നടപ്പാക്കിയത്‌. എന്നാല്‍ അതിന്റെ അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡീസല്‍ നിലയവും ഭെല്ലിനുതന്നെയാണ്‌ ലഭിച്ചത്‌. എന്നാല്‍ യു.ഡി.എഫ്‌ . ലാവലിനുമായുണ്ടാക്കിയ ധാരണ ഇതല്ലായിരുന്നു. കാര്‍ത്തികേയന്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവലിനുമായി ഒരു സംയുക്ത സംരംഭമാണ്‌ വിഭാവനംചെയ്‌തിരുന്നത്‌. മാത്രമല്ല ഇതിന്റെ ആദ്യബാച്ചായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ ലാവലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ വ്യക്തമായി എഴുതിയിരുന്നു. എല്‍.ഡി.എഫ്‌. എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ ക്യാന്‍സര്‍ സെന്ററിന്‌ ആദ്യംകാണിച്ച ആവേശം ലാവലിനില്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ ധാരണാപത്രംപോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്ത്‌ അയയ്‌ക്കുന്നതിനുപോലും തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യവുമായി. 86 കോടി രൂപ നഷ്‌പ്പെടുത്തുവാന്‍ ആര്‌ അവസരം ഒരുക്കിയെന്നതാണ്‌ ചോദ്യം? ഉത്തരം യു.ഡി.എഫ്‌. തന്നെയാണ്‌ പറയേണ്ടത്‌. 12 കോടി രൂപയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌ എന്ന്‌ ലാവലിന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആസ്‌പത്രിക്കെന്ന്‌ പറഞ്ഞ്‌ ലാവലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ 'എക്‌സിക്യൂട്ടിംഗ്‌ ഏജന്‍സി'ക്ക്‌ കൂടുതല്‍ പണം നല്‍കിയിരുന്നോ? ഇവയുടെയൊക്കെ നിജസ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ലാവലിന്റെ വക്കാലത്ത്‌ പിടിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷത്തിനില്ല. ദേശീയതലത്തില്‍ ലാവലിനുമായി ഇപ്പോള്‍ ഭീമന്‍ ആണവ സാമഗ്രി കരാറിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയമല്ല എല്‍.ഡി.എഫിന്‍േറത്‌.