Thursday, April 9, 2009

പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക്

പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് യുപിഎയുടെ സംഭാവന
വി ജയിന്‍
ഇസ്രായേല്‍ ആയുധനിര്‍മ്മാണ കമ്പനിയായ ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായി 10,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിരിക്കയാണ്. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഇസ്രയേലിന്റെ ആക്രമണരാഷ്ട്രീയത്തെ എതിര്‍ക്കുന്നതുമാണ് ഇന്ത്യയുടെ പാരമ്പര്യം. അത് അട്ടിമറിച്ച് ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനായി ആയുധ കരാറില്‍ ഒപ്പുവെച്ച യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസും ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെയാണ് തകര്‍ത്തുകളഞ്ഞത്. മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എല്ലാം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായുള്ളതുമാണ്.
ഒന്ന്: പലസ്തീന്‍ ജനതയെ നിരന്തരമായി പീഡിപ്പിക്കുകയും അവരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്ന ഇസ്രായേലിനെ സമാധാനപ്രേമികളും പലസ്തീന്‍ ജനതയുടെ സ്വാതന്ത്യ്രസ്വപ്നത്തിനൊപ്പം നില്‍ക്കുന്ന രാജ്യങ്ങളും ജനങ്ങളും ശത്രുവായി കണക്കാക്കുന്നു. ഇസ്രായേലിനെ സാമ്പത്തികമായി സഹായിക്കുന്നതു വഴി പലസ്തീന്‍ ജനതക്കുനേരേയുള്ള ആക്രമണങ്ങളെയും പീഡനങ്ങളെയും പരോക്ഷമായി സഹായിക്കുകയാണ് ഇന്ത്യ. ഇസ്രായേലിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിന് സമമാണ് ഈ കരാര്‍. സാമ്രാജ്യത്വത്തിനും സിയോണിസത്തിനുമെതിരെ ഇന്ത്യ പരമ്പരാഗതമായി കാത്തുസൂക്ഷിച്ചിരുന്ന വിദേശനയം ഇതുവഴി അട്ടിമറിക്കുകയാണ്. പലസ്തീന്‍ ജനതയുടെ സ്വതന്ത്രരാഷ്ട്രമെന്ന സ്വപ്നത്തോടൊപ്പമാണ് തങ്ങളെന്ന് പ്രകടനപത്രികയില്‍ പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് ഇസ്രയേലിന് ശക്തിപകരുന്ന തീരുമാനമെടുത്തിരിക്കുകയാണ്.
രണ്ട്: ഇന്ത്യയില്‍ ഇതിനകം വികസിപ്പിച്ചതും വിജയകരമായി പരീക്ഷിച്ചതുമായ മിസൈല്‍ സംവിധാനം വാങ്ങാനാണ് ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇസ്രായേല്‍ ഇതുവരെയും വിജയകരമായി പരീക്ഷിച്ചിട്ടില്ല. ഇന്ത്യ നേടിയ മിസൈല്‍ സാങ്കേതികവിദ്യ ഇസ്രായേലിന് കൈമാറി അതനുസരിച്ച് മിസൈല്‍ ഘടകങ്ങള്‍ നിര്‍മ്മിച്ചശേഷം ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടി ഘടിപ്പിച്ച് നല്‍കുന്നതാണ് കരാര്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന പ്രതിരോധ ഗവേഷണ വികസന സംഘടനയെ (ഡിആര്‍ഡിഒ) നോക്കുകുത്തിയാക്കുകയും അതുവഴി പ്രതിരോധ ഗവേഷണ-ഉല്‍പ്പാദന മേഖലകളില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുകയുമാണ് ഈ കരാര്‍.
മൂന്ന്: വലിയ തോതിലുള്ള അഴിമതിയാണ് ഈ ഇടപാടിലുള്ളത്. 10000 കോടി രൂപയുടെ ആറ് ശതമാനം ബിസിനസ് ചാര്‍ജെന്ന പേരില്‍ കോഴയായി ഇടനിലക്കാര്‍ക്ക് നല്‍കുന്നു. ഈ ഇടനിലക്കാര്‍ കോണ്‍ഗ്രസ് പാര്‍ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. കരാര്‍ പ്രകാരം ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതോ, കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവായ സുധീര്‍ ചൌധരിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനി. പ്രതിരോധ ഇടപാടില്‍ കരിമ്പട്ടികയില്‍ പെടുന്ന കമ്പനികളെ തുടര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് രീതി. എന്നാല്‍ അത് മറികടന്ന് ഇസ്രയേലിനു വേണ്ടി ടെണ്ടര്‍ പോലും വിളിക്കാതെ കരാര്‍ നല്‍കിയിരിക്കയാണ്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച് വിജയിച്ച മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇന്ത്യയിലെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മ്മിക്കാന്‍ കഴിയും. ഡിആര്‍ഡിഒ വികസിപ്പിച്ച് പരീക്ഷിച്ച് വിജയിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുവശത്തു കൂടി ഇസ്രായേലുമായി കരാറില്‍ ഒപ്പിടാന്‍ പ്രതിരോധ മന്ത്രാലയത്തിലെ തന്നെ ഉന്നതര്‍ കൂട്ടുനിന്നു. മുന്‍ വ്യോമസേനാ മേധാവിയും ഇന്ത്യയില്‍ ഇസ്രായേലിന്റെ താല്‍പര്യങ്ങളുടെ കാവല്‍ക്കാരനുമായ ത്യാഗി ഈ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അത്യസാധാരണമായ താല്‍പര്യം കാട്ടി.
ഇസ്രയേലില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന മിസൈലുകളേക്കാള്‍ ശേഷിയുള്ള അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന ശത്രുമിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ശത്രുവിമാനങ്ങളെ മാത്രമേ നേരിടാന്‍ കഴിയുകയുള്ളൂ. 18 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വച്ച് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.
ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇക്കൊല്ലം മാര്‍ച്ച് ആറിനാണ് ഏറ്റവുമൊടുവില്‍ ഈ പരീക്ഷണം നടത്തി വിജയിപ്പിച്ചത്. ബംഗാള്‍ സമുദ്രത്തിനു മുകളില്‍ വച്ച് ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചതായിരുന്നു. 100 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ നിന്ന് വിട്ടയച്ച 'ധനുഷ്' മിസൈലിനെയാണ് ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്ന് വിട്ടയച്ച ബിഎംഡി മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ഇന്ത്യ പരീക്ഷിച്ച് വിജയിച്ച ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയിലെത്തി ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യ. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തു. 2006 നവമ്പര്‍ 26നും 2007 ഡിസംബര്‍ ആറിനും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു.
10,000 കോടിയുടെ മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്‍കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരിലാണ് കോഴ നല്‍കിയത്. 150 കോടി രൂപ ഇടനിലക്കാരനുള്ളതാണ്. ബാക്കി 650 കോടി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചു. മുസ്ളിങ്ങള്‍ക്കെതിരെ പൊതുവിലും പലസ്തീന്‍ ജനതക്കെതിരെ പ്രത്യേകിച്ചും നീചമായ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് 10,000 കോടി രൂപ നല്‍കിയശേഷം അതിന്റെ കമ്മീഷനായി 650 കോടി രൂപ വാങ്ങിയിരിക്കയാണ് കോണ്‍ഗ്രസ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കൊലയാളി നല്‍കിയ കൈക്കൂലിയാണിത്. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇസ്രയേലില്‍ നിന്ന് കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് ആദ്യമായാണ്. ടെണ്ടര്‍ വിളിക്കാതെയുള്ള ഇടപാടും കരിമ്പട്ടികയില്‍ പെട്ട കമ്പനിയുമായുള്ള ഇടപാടും പ്രതിരോധ മന്ത്രാലയത്തിന്റെ രീതികള്‍ക്ക് വിരുദ്ധമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബൊഫോഴ്സ് തോക്കിടപാടിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയ എച്ച്ഡിഡബ്ളിയു എന്ന ഡച്ച് കമ്പനിയെയും ഡെനല്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കമ്പനിയേയും പിന്നീട് പ്രതിരോധ ഇടപാടുകളില്‍ പങ്കെടുപ്പിച്ചില്ല. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ കരിമ്പട്ടികക്കാരായ കമ്പനികളുമായി ഇടപാട് നടക്കുന്നു. സുതാര്യമായാണ് ഇപ്പോള്‍ ഇടപാടുകള്‍ എന്ന് അവകാശപ്പെടുന്ന പ്രതിരോധ മന്ത്രാലയം 10,000 കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ വല്ലാത്ത രഹസ്യസ്വഭാവമാണ് കാട്ടിയത്.
2009 ഫെബ്രുവരി 27ന് ഒപ്പിട്ട മിസൈല്‍ കരാര്‍ രഹസ്യമാക്കി സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസിനെ (ഐഎഐ) ഭീഷണിപ്പെടുത്തി. കരാര്‍ വിശദാംശങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഐഎഐ കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരാറുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ 'അഴിമതിക്കറ' പുരളാത്ത പ്രതിരോധമന്ത്രി എ കെ ആന്റണി മിണ്ടുന്നില്ല. കരാറില്‍ കുഴപ്പമില്ലെങ്കില്‍ എന്തേ അത് പറയാന്‍ ഇത്ര മടി?
ഇന്ത്യ ആവശ്യപ്പെടുന്ന മിസൈലിന്റെ ഘടകങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുമെന്നാണ് കരാറില്‍ പറയുന്നത്. ഇസ്രയേലിന് ഇതുവരെ ഇതിന്റെ സാങ്കേതികവിദ്യ കൈവശമില്ല. സാങ്കേതികവിദ്യ ഉള്ളത് ഡിആര്‍ഡിഒക്കാണ്. ഡിആര്‍ഡിഒയും നോവ എന്ന സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയും സംയുക്തമായാണ് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുക. പ്രതിരോധ ആവശ്യത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങളില്‍ പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലക്ക് പ്രവേശനം നല്‍കുകയാണ്. ഇസ്രയേല്‍ ലോകോത്തര ആയുധ നിര്‍മ്മാതാക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും ഇന്ത്യയുടെയത്ര വികസിച്ചിട്ടില്ല അവരുടെ സാങ്കേതികവിദ്യ; പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍. ഇസ്രയേലിനുവേണ്ടി ചാര ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് വിക്ഷേപിച്ചത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) ആണെന്ന് ഓര്‍ക്കുക. പലസ്തീന്‍ ജനതക്കെതിരെ ആക്രമണം നടത്താന്‍ ഈ ഉപഗ്രഹങ്ങളും ഇസ്രയേലിനെ സഹായിക്കുന്നു. ഇസ്രയേലിനു കൂടി പങ്കാളിത്തമുള്ള കൂട്ടുസംരംഭം ഇന്ത്യയില്‍ വെച്ച് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ ഇസ്രയേലിന് പ്രവേശനം നല്‍കുകയെന്ന് സാരം. രാജ്യത്തിന്റെ സുരക്ഷയെയും രഹസ്യസ്വഭാവമുള്ള പ്രതിരോധ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ കരാര്‍.
രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം, സുരക്ഷ, സ്വാശ്രയത്വം, പ്രതിരോധ കരാറുകളിലെ സുതാര്യതയും സത്യസന്ധതയും ഇവയെല്ലാം കാറ്റില്‍പ്പറത്തി ഇസ്രയേലിന്റെ യുദ്ധ ഫണ്ടിലേക്ക് വന്‍ മുതല്‍ക്കൂട്ടാവുന്ന കരാറില്‍ ഒപ്പിട്ട യുപിഎ ഗവണ്‍മെന്റും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇസ്രയേലിനും അവരുടെ ആക്രമണ രാഷ്ട്രീയത്തിനും കൂട്ടുനില്‍ക്കുകയും ലോക മുസ്ളിം ജനവികാരത്തെ അവഹേളിക്കുകയുമാണ്.

Wednesday, April 8, 2009

മലപ്പുറത്തിന്റെ വഴിത്തിരിവുകള്‍

മലപ്പുറത്തിന്റെ വഴിത്തിരിവുകള്‍

കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ പൊതുവെ മാധ്യമങ്ങളും രാഷ്ട്രീയ കേരളവും വിശകലനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന മണ്ഡലങ്ങളാണ് മലപ്പുറത്തെ ലോക്സഭാ മണ്ഡലങ്ങള്‍. മുസ്ളിം മത ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മലപ്പുറത്തിന്റെ തീരദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊന്നാനി മണ്ഡലം ഇത്തവണ തിരുവനന്തപുരത്ത് മാത്രമല്ല, ഡല്‍ഹിയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍പോലും പരാമര്‍ശിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. വ്യത്യസ്തമായ ഭരണഘടനയും പരിപാടികളും ശാക്തികബലവും ഘടകങ്ങളും വര്‍ഗബഹുജന സംഘടനകളുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചില പൊതു നിലപാടുകളുടെ പേരില്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ആ അര്‍ഥത്തിലല്ല പൊന്നാനി ചര്‍ച്ചചെയ്യപ്പെട്ടത്. കേരളീയ സമൂഹത്തെ ജാതി സ്പര്‍ധയില്ലാത്തതും മതനിരപേക്ഷവുമായി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്ന സിപിഐഎം അതിന്റെ പ്രഖ്യാപിതമായ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്തിരിക്കുന്നുവെന്ന രീതിയിലാണ്.
മലപ്പുറത്തിന്റെ രാഷ്ട്രീയം
മലപ്പുറത്തെ പൊന്നാനിയും പഴയ മഞ്ചേരിയും രൂപീകരിക്കപ്പെട്ടത് മുതല്‍ മുസ്ളിംലീഗിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളായിരുന്നു. കേരളത്തിലെ മറ്റു പതിനെട്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനും ഇടത് പാര്‍ടികള്‍ക്കുമൊക്കെ ജയപരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മലപ്പുറം എന്നും ലക്ഷങ്ങളുടെ ഭൂരിപക്ഷം നല്‍കി ലീഗിനെ പാര്‍ലമെന്റിലേക്കയക്കുകയായിരുന്നു പതിവ്. രാഷ്ട്രീയത്തിലെ എല്ലാ ഗണിതങ്ങളെയും അട്ടിമറിച്ചുകൊണ്ട്, കഴിഞ്ഞതവണ ടി കെ ഹംസയിലൂടെയാണ് എല്‍ഡിഎഫ് അത്ഭുതം കാണിച്ചത്. കേരളത്തിലാകെ ആഞ്ഞുവീശിയ ഇടത് തരംഗത്തില്‍ മുസ്ളിംലീഗിന്റെ പരമ്പരാഗത മണ്ഡലവും മറിഞ്ഞുവെന്നതിനപ്പുറം എന്തേ ഇത് ചര്‍ചചെയ്യപ്പെടാന്‍? മലപ്പുറം രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിയുന്നവര്‍ക്ക് ഇത് ഒരു മഹാ സംഭവമായിരുന്നുവെന്നതില്‍ തര്‍ക്കമുണ്ടാവില്ല. കേരളത്തിലെ ഇതര മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമായി മലപ്പുറത്തെ മുസ്ളിം മതന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ പരിഗണിച്ചിരുന്നത് മറ്റുപല ഘടകങ്ങളുമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലീഗിന്റെ അഖിലേന്ത്യാ ഭാരവാഹികളെ അതത് കാലങ്ങളില്‍ ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയിലെത്തിക്കുകയെന്നത് രാഷ്ട്രീയമായ കടമയെന്നതിലുപരി ജീവിതദൌത്യമായിട്ട്തന്നെയായിരുന്നു മലപ്പുറത്തെ മതന്യൂനപക്ഷങ്ങള്‍ കരുതിപ്പോന്നത്. അതിനവരെ പ്രേരിപ്പിച്ചത് ഇന്ത്യാരാജ്യത്തെ മതന്യൂനപക്ഷമെന്ന നിലയില്‍ തങ്ങളുടെ വിശ്വാസപരമായ അസ്തിത്വവും അഭിമാനവും പരിരക്ഷിക്കാന്‍ ആദരണീയരായ നേതാക്കന്മാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന അപഞ്ചലമായ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ മലപ്പുറത്തെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് എന്നത് കേവലം ഔപചാരികമായ ഒരു നടപടിക്രമം മാത്രമായിരുന്നു. മലപ്പുറത്തെ മുസ്ളിങ്ങളുടെ വിശ്വാസപരമായ ഈ അന്തര്‍ധാര ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് തന്നെയാണ് പഴയ നേതാക്കളുടെ പരിഭാഷകരായി പൊതുരംഗത്ത് വന്ന ലീഗിന്റെ ഇപ്പോഴത്തെ സാരഥികളുടെ ഉറക്കംകെടുത്തുന്നത്. മലപ്പുറത്തെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം നടക്കുന്ന പ്രചാരണങ്ങളല്ല അവിടുത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. മുസ്ളിം ജനസാമാന്യത്തിന്റെ രാഷ്ട്രീയ സങ്കല്‍പ്പം വിശ്വാസപരമായ സ്വാതന്ത്യ്രം എന്നതിലപ്പുറം രാഷ്ട്രത്തിന്റെ പരമമായ സ്വാതന്ത്യ്രംകൂടിയായിരുന്നു. അതോടൊപ്പം ലോകത്തെവിടെയുമുള്ള മുസ്ളിങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും അവര്‍ ശ്രമിച്ചു. ചുരുക്കത്തില്‍ സ്വാതന്ത്യ്രവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടന്നവര്‍ തന്നെയാണ്, മലപ്പുറത്തിന്റെ പൂര്‍വികര്‍. അതുകൊണ്ടാണ് ആലിമുസ്ളിയാര്‍ ആത്മീയനേതാവ് എന്നതിലപ്പുറം ഇന്ത്യയുടെ സ്വാതന്ത്യ്രസമരപോരാട്ടങ്ങളില്‍ വീരമൃത്യുവരിച്ച അനശ്വരരായ രക്തസാക്ഷികളുടെ കൂട്ടത്തില്‍ അഭിമാനപൂര്‍വം ഓര്‍മിക്കപ്പെടുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ആത്മസമര്‍പ്പണംചെയപ്പെട്ട വീരയോദ്ധാവ് എന്ന് ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ മലപ്പുറത്തെ തലമുറകള്‍ക്ക് അദ്ദേഹം അചഞ്ചലമായ 'ഈമാന്‍' പ്രകടിപ്പിച്ച ആത്മീയനേതാവ് കൂടിയായിത്തീര്‍ന്നു. മമ്പുറം സയ്യിദ്മാരും ഒരേസമയം ആത്മീയകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയായ എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്യ്രത്തിന്വേണ്ടി സമരം ചെയ്തവരുമായിരുന്നുവെന്നത് തര്‍ക്കമറ്റ ചരിത്രമാണ്. ഉദാത്തമായ ആത്മീയതയും ഉന്നതമായ രാഷ്ട്രീയവും പരസ്പര പൂരകങ്ങളായി തീരുന്ന ചരിത്രത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ അപൂര്‍വമല്ല. ചിലപ്പോഴെങ്കിലും അതനിവാര്യമാണ്.
കാലിക പ്രശ്നങ്ങള്‍
നമ്മുടെ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. രാഷ്ട്രം പൊതുവായി നേരിടുന്ന പ്രശ്നങ്ങളോടൊപ്പം ഓരോ ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ചചെയ്യപ്പെടും. അതിന്റെ ഭാഗമായിട്ട്തന്നെയാണ് വര്‍ത്തമാനകാലത്ത് മുസ്ളിം ജനവിഭാഗത്തെ അസ്വസ്ഥമാക്കുന്ന അന്തര്‍ദേശീയവും ദേശീയവുമായ ഘടകങ്ങള്‍ ഇവിടെ വിചാരണചെയ്യപ്പെടുന്നത്.
അന്തര്‍ദേശീയതലത്തില്‍ മുസ്ളിങ്ങള്‍ ഏറ്റവും ശക്തമായ വെല്ലുവിളി നേരിടുന്നത് സാമ്രാജ്യത്വത്തില്‍നിന്നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക്ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ക്യൂബയെപ്പോലെ അവശേഷിച്ച സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ ഉപരോധമടക്കമുള്ള മാര്‍ഗങ്ങളിലൂടെ ആക്രമിക്കുന്നത് തുടരുന്നതോടൊപ്പം അറേബ്യന്‍ സമ്പത്തിനും സംസ്കാരത്തിനും നേര്‍ക്ക് ക്രൂരമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. ഇറാനും ഇറാഖും അഫ്ഗാനിസ്ഥാനുമൊക്കെ ഇതിനകം തന്നെ കേരളവും വിപുലമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ കടന്നാക്രമണങ്ങളുടെ ഇരകള്‍ എന്ന നിലയില്‍ ലോകത്തൊട്ടാകെ കമ്യൂണിസ്റ്റുകളും വിശ്വാസികളും ശക്തമായ ഐക്യനിര തീര്‍ക്കുന്നു. ആധുനിക കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാരെന്ന ചോദ്യത്തിന് മുസ്ളിം ലോകം കണ്ടെത്തുന്ന ഉത്തരങ്ങളിലാദ്യത്തേത് ലാറ്റിനമേരിക്കന്‍ ഇതിഹാസം ഹ്യൂഗോ ഷാവേസിന്റെ പേരാണ്. വെനിസ്വേലയിലെ ഭരണഭേദഗതിക്കുള്ള ജനഹിത പരിശോധനയില്‍ മുസ്ളിങ്ങള്‍ ഒരു നിര്‍ണായകഘടകമായതുകൊണ്ടല്ല ഷാവേസും ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ടികളും മുസ്ളിംലോകം നെഞ്ചേറ്റുന്ന നിലപാടെടുത്തത്. മര്‍ദകനെതിരെ മര്‍ദിതരെ സഹായിക്കുകയെന്ന അടിസ്ഥാനപരമായ വിശ്വാസത്തെ മുന്‍ നിര്‍ത്തിയാണ്.
മുസ്ളിം നാമധേയത്തിലുള്ള പാസ്പോര്‍ടുമായി അമേരിക്കയിലും യൂറോപ്പിലും സുഗമമായി സഞ്ചരിക്കുകപോലും പ്രയാസകരമാക്കിയ ലോകസാഹചര്യം സൃഷ്ടിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കോ കമ്യൂണിസ്റ്റുകള്‍ക്കോ അഭിപ്രായവ്യത്യാസമില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. അതുകൊണ്ടൊക്കെതന്നെ എല്ലാ ഭീകരതകളുടെയും മാതാവായ സയണിസത്തിന്റെ ജന്മഭൂമിയായ ഇസ്രയേലിനെ 'ചെകുത്താന്‍' എന്ന് വിശേഷിപ്പിച്ച വെനിസ്വേലയിലെ ഷാവേസിനെപോലുള്ള നൂറു ഭരണാധികാരികള്‍ ലോകത്തുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച പലസ്തീന്‍ ഭരണാധികാരി മുഹമ്മദ് അബ്ബാസിന്റെ പ്രാര്‍ഥനകളോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുന്നവരാണ് ലോകത്തെവിടെയുമുള്ള മുസ്ളിങ്ങളും കമ്യൂണിസ്റ്റുകാരും. ഇത്തരം പൊതു നിലപാടുകളോട് പ്രതിബദ്ധതയുള്ള ഒരിന്ത്യന്‍ ഭരണ സംവിധാനം സൃഷ്ടിക്കപ്പെടണമെന്ന ഉദാത്തമായ താല്പര്യങ്ങളുടെ പേരില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കില്‍ അത് സാമ്രാജ്യത്വ ദാസന്‍മാരെ മാത്രമായിരിക്കുമെന്ന് നമക്കൂഹിക്കാവുന്നതേയുള്ളു.
ബുഷിനെ അഗാധമായി സ്നേഹിച്ച ഒരിന്ത്യന്‍ ഭരണാധികാരി നമുക്കാവശ്യമുണ്ടോ? സ്വതന്ത്ര ഭാരതത്തോളംതന്നെ പഴക്കമുള്ള പരസ്പര സൌഹൃദം നിലനിര്‍ത്തിപ്പോരുന്ന സുഹൃദ്രാജ്യം എല്ലാ യുദ്ധനിയമങ്ങളെയും ലോകത്തിലെ സമാധാന സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അരുതെന്ന ഒറ്റവരി പ്രമേയംപോലും അവതരിപ്പിക്കാന്‍ കഴിയാത്ത വിദേശമന്ത്രാലയത്തിന്റെ അമരത്ത് ഒരിക്കല്‍കൂടി ഒരു അഹമ്മദ് ഇരിക്കുന്നത് സമുദായത്തിന് അപമാനമാണെന്ന് പ്രഖ്യാപിക്കുന്നത് എങ്ങനെ വിഭാഗീയമാവും? വീരമൃത്യു വരിക്കുന്നതിന് മുമ്പ് തന്റെ സമീപത്തുള്ള സാമ്രാജ്യത്വ ദാസന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പി പ്രതിഷേധിച്ച വാരിയം കുന്നത്തിന്റെ പൈതൃകത്തിലഭിമാനിക്കുന്ന ഒരു ജനതയെ പ്രതിനിധീകരിക്കേണ്ടത് ആ ആഭിജാത്യവും അന്തസ്സും പരിരക്ഷിക്കാന്‍ പ്രാപ്തിയുള്ള ഒരാളാവണമെന്ന് ഒരു സമൂഹം കൂട്ടായി അഭ്യര്‍ഥിക്കുമ്പോള്‍ അതിലെന്താണ് സാമുദായികത. ഇത്തരം കൂട്ടായ അഭ്യര്‍ഥനകളുടെ പ്രതിരൂപങ്ങള്‍ മാത്രമാണ് ടി കെ ഹംസയും ഹുസൈന്‍ രണ്ടത്താണിയും കേരളത്തിലെ മറ്റ് പതിനെട്ട് ഇടത് സ്ഥാനാര്‍ഥികളും. മറിച്ച് അപ്പുറത്ത് കഴിഞ്ഞ യു പി എ ഗവണ്‍മെന്റിന്റെ സാമ്രാജ്യത്വ അനുകൂല നിലപാടുകളെ കുറേക്കൂടി ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ശേഷിയുള്ള വിശ്വസ്തരെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് നിര്‍ത്തിയിരിക്കുന്നത്. പൊന്നാനിയെ അപേക്ഷിച്ച് സുരക്ഷിതമെന്ന് ലീഗ് വിലയിരുത്തിയ മലപ്പുറത്തേക്കുള്ള ഇ അഹമ്മദിന്റെ ചുവട്മാറ്റവും ഇസ്രയേലിന്റെ ഭരണാധികാരിക്ക് ആരുമറിയാതെ കേരളത്തിന്റെ ഉപഹാരം നല്‍കിയ കെ വി തോമസും ദേശീയഗാനമാലപിക്കുമ്പോള്‍പ്പോലും അമേരിക്കയെ അനുകൂലിച്ച് കൈ നെഞ്ചോട്ചേര്‍ത്തുപിിടിക്കണമെന്ന് വാദിച്ച ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വവുമൊക്കെ ഇതിന്റെ സന്ദേശങ്ങളാണ്.
അബ്ദുള്‍നാസര്‍ മഅ്ദനി
ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക്ശേഷം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ അരക്ഷിതബോധമാണ് മഅ്ദനിയെന്ന നേതാവിനെ സൃഷ്ടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. സംഘപരിവാറിന്റെ പ്രകോപനങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വിലമതിക്കാനാവാത്ത നഷ്ടം സഹിച്ച്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മഅ്ദനിയുടെ അക്കാലത്തെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. മുസ്ളിം ജനസാമാന്യത്തില്‍നിന്ന് പ്രകോപനപരമായ പ്രസംഗങ്ങളും നിലപാടുകളും ക്ഷണിച്ചുവരുത്തുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വേഗത്തിലുള്ള ഹൈന്ദവ ഏകീകരണമായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മഅ്ദനിക്കെതിരെ ചാര്‍ജ്ചെയ്യപ്പെട്ട കേസുകള്‍ എല്ലാം പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലായിരുന്നുവെന്നത് ഓര്‍ക്കാവുന്നതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍പോയ മഅ്ദനി നിരപരാധിത്വം തെളിയിച്ച് പുറത്തുവന്നത് പുതിയ നിലപാടുകളുമായിട്ടായിരുന്നുവെന്ന് അദ്ദേഹത്തെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കേരളത്തിനറിയാം.
അംഗവൈകല്യമുള്ള മഅ്ദനി പത്തു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തുവന്നത് 'വിചാരണതടവ്' എന്ന ആശയത്തിന്റെ സാധുതയെതന്നെ സ്വന്തം ജീവിതംകൊണ്ട് ചോദ്യം ചെയ്താണ്. അതിനദ്ദേഹത്തെ സഹായിച്ചത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപോലുള്ള നിയമപണ്ഡിതന്മാരും വി എസിനെപോലുള്ള രാഷ്ട്രീയ നേതാക്കളും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹമൊട്ടാകെയുമാണ്. അങ്ങനെയുള്ള മഅ്ദനിയുടെ നിരുപാധികമായ പിന്തുണയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്.
ഇങ്ങനെയൊരു പിന്തുണ സ്വീകരിക്കുമ്പോള്‍ മുസ്ളിം എന്നാല്‍ ഭീകരന്‍ എന്ന് കൊച്ചുകുട്ടികളെപോലും പഠിപ്പിക്കാന്‍ പെടാപ്പാട്പെടുന്ന, പാശ്ചാത്യ മാധ്യമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന കേരളീയ മാധ്യമങ്ങളും അടങ്ങിയിരിക്കില്ലെന്ന് ഇടതുപക്ഷ പ്രസ്ഥാനം മനസിലാക്കുന്നു. പക്ഷേ കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ലക്ഷക്കണക്കിന് വരുന്ന പാര്‍ടി പ്രവര്‍ത്തകരിലൂടെ കേരളത്തിന്റെ ഹൃദയമിഡിപ്പറിയുന്ന ഒരു സംഘടനയുടെ അമരക്കാരന് മാത്രമേ ഞങ്ങള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് തലയുയര്‍ത്തി പ്രഖ്യാപിക്കാന്‍ കഴിയൂ.
സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉപേക്ഷിച്ച് യു ഡി എഫും മുസ്ളിംലീഗും ഒരുക്കുന്ന സാമുദായിക പൊറാട്ടുനാടകങ്ങളില്‍ ചുവടുവെക്കാനായിരുന്നു മഅ്ദനിയും പി ഡി പിയും തീരുമാനിച്ചിരുന്നതെങ്കില്‍ വലതുപക്ഷ മാധ്യമങ്ങളും യു ഡി എഫും മഅ്ദനിവേട്ട നടത്തില്ലായിരുന്നുവെന്ന വസ്തുത വിവാദങ്ങള്‍ക്കിടയിലും രാഷ്ട്രീയ കേരളമൊട്ടാകെ തലകുലുക്കി സമ്മതിക്കും.
അസീസ് തുവ്വൂര്‍